Showing posts with label Challenge. Show all posts
Showing posts with label Challenge. Show all posts

ഞാൻ എന്നെ വിളിക്കുന്നത് വിനുവേട്ടൻ എന്നാ...

ബ്ലോഗുകളുടെ സുവർണ്ണ കാലത്ത് അതായത് 2006 - 2007 കാലഘട്ടത്തിൽ ഒരു നാൾ യാദൃച്ഛികമായി വിശാലമനസ്കന്റെ കൊടകരപുരാണം വായിക്കാനിടയായപ്പോഴാണ് എന്തുകൊണ്ട് എനിക്കും ഒരു കൈ നോക്കിക്കൂടാ എന്നൊരു തോന്നലുണ്ടായത്.

അടുത്ത യജ്ഞം ഒരു തൂലികാ നാമം കണ്ടുപിടിക്കുക എന്നതായിരുന്നു. സ്വന്തം പേരിൽ ബൂലോഗത്ത് കുത്തിക്കുറിക്കുന്ന ആരെയും കാണുവാനുണ്ടായിരുന്നില്ല. വിശാലമനസ്കൻ, സങ്കുചിതമനസ്കൻ, ദിൽബാസുരൻ, കുറുമാൻ, കൈതമുള്ള്, കൊച്ചുത്രേസ്യ, അചിന്ത്യ, മാണിക്യം, വല്യമ്മായി, എഴുത്തുകാരി, ഇടിവാൾ, കുട്ടൻമേനോൻ, നിരക്ഷരൻ, സാക്ഷരൻ, നിസ്സാരൻ, കുട്ടിച്ചാത്തൻ അങ്ങനെ അങ്ങനെ ഇടിവെട്ട് പേരുകളുടെ വിളയാട്ടമായിരുന്നു ബൂലോഗത്ത്‌.

അങ്ങനെയാണ് ഞാൻ എന്നെ "വിനുവേട്ടൻ" എന്ന് വിളിക്കുവാൻ തീരുമാനിക്കുന്നത്. അന്ന് ബ്ലോഗുകളിൽ തിളങ്ങി നിൽക്കുന്നവരെക്കാൾ ഇത്തിരി പ്രായം അധികമുള്ളതിനാൽ ഒരു ബഹുമാനമൊക്കെ കിട്ടിക്കോട്ടെ എന്ന കണക്കു കൂട്ടലും എല്ലാവരുടെയും ഏട്ടനായി വിലസുമ്പോൾ ഉള്ള സുഖം ഓർക്കുമ്പോൾ ഉള്ള ആ ഒരു സുഖവും ആ തൂലികാ നാമത്തിന് ഫുൾ മാർക്ക് നൽകി.

അങ്ങനെ 2007 ൽ "തൃശൂർ വിശേഷങ്ങൾ" എന്ന ബ്ലോഗ് ജന്മം കൊണ്ടു. അടാട്ട് എന്ന ഞങ്ങളുടെ ഗ്രാമത്തിലെ രസികരായ ചില കഥാപാത്രങ്ങളായിരുന്നു ബ്ലോഗിലെ മിക്ക പോസ്റ്റുകളിലും നിറഞ്ഞാടിയത്. അവരെയെല്ലാം വെളിച്ചത്ത് കൊണ്ടുവരാൻ പ്രചോദനമായത് എത്ര തവണ വായിച്ചാലും ഇന്നും നമ്മളെ തല കുത്തി നിന്ന് ചിരിപ്പിക്കുന്ന വിശാൽജിയുടെ "കൊടകര പുരാണം" തന്നെയാണെന്ന് നിസ്സംശയം പറയാം.

തൃശൂർ വിശേഷങ്ങളുമായി വിഹരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബൂലോഗത്ത് പുതിയൊരു മേഖല പരീക്ഷിച്ചാലോ എന്ന ചിന്ത ഉടലെടുക്കുന്നത്. എൺപതുകളുടെ ആരംഭത്തിൽ കോളേജിൽ പഠിച്ചു കൊണ്ടിരിക്കുന്ന കാലത്ത് ഞാൻ ചെയ്തു വച്ച ഒരു വട്ട്... ഡിഗ്രിക്ക് പഠിക്കുവാനുണ്ടായിരുന്ന ഒരു ഇംഗ്ലീഷ് നോവലിന്റെ മലയാള പരിഭാഷ... അത് ഖണ്ഡശ്ശയായി ബ്ലോഗിൽ പോസ്റ്റ് ചെയ്ത് തുടങ്ങിയാലോ എന്നൊരു ആശയം മനസ്സിലൂടെ കടന്നു പോയി. അങ്ങനെയാണ് 2009 ൽ "സ്റ്റോം വാണിങ്ങ്" എന്ന ബ്ലോഗ് ജന്മം കൊള്ളുന്നത്.  അതൊരു തുടക്കമായിരുന്നു. വിലമതിക്കാനാവാത്ത കുറെയേറെ സൗഹൃദങ്ങളാണ് അതെനിക്ക് സമ്മാനിച്ചത്. വിനുവേട്ടൻ എന്ന് കേൾക്കുമ്പോൾ ജാക്ക് ഹിഗ്ഗിൻസ് എന്ന പ്രശസ്ത നോവലിസ്റ്റിനെയും മനസ്സിൽ ഓർമ്മ വരുന്നുവെങ്കിൽ അതിന്റെ ക്രെഡിറ്റ് എന്നെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്ന പ്രിയ വായനക്കാർക്ക് തന്നെയാണ്. ജാക്ക് ഹിഗ്ഗിൻസിന്റെ ആറാമത്തെ നോവലിന്റെ വിവർത്തനത്തിലാണ് ഞാൻ ഇപ്പോൾ...



ബ്ലോഗുകൾ:


വാക്കു പൂക്കുന്നിടം

 പത്താം ക്ലാസ് പാസായി നേരെ എത്തിയത് പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിൽ ആണ്. എന്റെ ജീവിതത്തിലെ ഒരുപാട് മാറ്റങ്ങൾക്ക് കാരണമായി ഞാൻ എത്തപ്പെട്ട സ്ഥലം. ഏക ജാലകം തുടങ്ങിയ കാലഘട്ടം ആണ്, സയൻസ് വിഷയമായി തുടരാൻ ആഗ്രഹുമുള്ളത് കൊണ്ടും മാർക്ക് ഉള്ളതിനാൽ അത് തന്നെ തുടർ പഠനത്തിന് ലഭിക്കുമെന്ന വിശ്വാസവും എന്നെ ട്യൂഷൻ പോകാൻ പ്രേരിപ്പിച്ചു. മാത്രമല്ല അന്ന് ആ സെന്റർ നടത്തിയ പരീക്ഷയിൽ എനക്ക് രണ്ടാം റാങ്ക് കിട്ടുകയും ആകയാൽ ഒരു വർഷത്തെ പഠനം സൗജന്യവുമായിരുന്നു. അങ്ങനെ സ്വാഭാവികമായി പേരാമ്പ്ര എന്റെ പ്രധാന കേന്ദ്രമായി മാറി. എന്നിട്ട് പേരാമ്പ്ര സ്കൂളിൽ പോയി ഏകജാലകം സംവിധാനത്തിന്റെ രീതിയിൽ കടലാസുകൾ നൽകി അലോട്മെന്റ്നായി കാത്തിരുന്നു. ഞങ്ങൾ മൂന്നു പേരിൽ എനിക്കും നവാലിനും പേരാമ്പ്രയും രാമന് നൊച്ചാടും കിട്ടി. ഞാൻ നോക്കിയപ്പോൾ പട്ടാളക്കാരന്റെ മക്കൾക്ക് കിട്ടുന്ന അധികം പോയിന്റ് എന്റെ പ്രൊഫൈലിൽ വന്നില്ല. അത് കാരണം ഞാൻ പേരാമ്പ്ര സ്കൂളിൽ ആയി. അല്ലെങ്കിൽ കുറച്ചു കൂടെ നല്ലതെന്ന് എല്ലാവരും പറയുന്ന നൊച്ചാടേക്ക് ഞാനും രാമൻ പേരാമ്പ്രയും എത്തിപ്പെട്ടേനെ.

ഇനിയാണ് മാറ്റങ്ങളുടെ തുടക്കം. തുടക്കത്തിൽ ആലസ്യത്തോടെ നടന്നു പോയിരുന്ന വിദ്യാഭ്യാസ ദിനങ്ങൾ. അവിടുത്തെ പ്രധാന വില്ലൻ മാഷ് ആയ സുനിൽ സർ മറ്റെന്തോ കാരണത്താൽ ലീവിൽ ആയിരുന്നു. എന്നുവെച്ചാൽ കയർ ഊരി വിട്ട് പോത്തുകളെ പോലെ ഞങ്ങൾ ആർമാദിച്ചു.പഠനം പെരുവഴിയിലും. പക്ഷെ ട്യൂഷൻ അതിന് പകരം നിന്നു. സ്കൂളിലെ മുകളിലത്തെ മുറിയിലെ ബാബു മാഷിന്റെ  കമ്പ്യൂട്ടറിൽ മാഷ് അത്യാധുനിക രസതന്ത്ര വീഡിയോകൾ കാണിച്ചു തരുമായിരുന്നു. ഞങ്ങൾ ആ അവസരം ശരിക്കും മുതലാക്കി. കമ്പ്യൂട്ടർ ഉപയോഗത്തിന്റെ ബാല പാഠങ്ങൾ അവിടെ നിന്ന് തുടങ്ങി. അതു കൂടാതെ അവിടെ രഹസ്യമായി പല കൊടുക്കൽ വാങ്ങലുകളും നടക്കാറുണ്ടായിരുന്നു. കൈമാറ്റങ്ങൾക്കൊപ്പം അറിവും വേണ്ടുവോളം വളർന്നു. മാത്രമല്ല അന്നത്തെ കത്തി നിൽക്കുന്ന ഓർകുട്ടിൽ എനിക്ക് അകൗണ്ട് തുടങ്ങി, ഇന്നത്തെ പോലെ ട്രെൻഡ് ആകാതിരുന്ന ഫേസ്ബുക്കിലും അക്കൗണ്ട് തുടങ്ങി… അങ്ങനെ ആധുനികത എന്റെ വിരൽ തുമ്പുകളിൽ പടർന്നു കയറിക്കൊണ്ടിരുന്നു.  മാഷും ഞാനുമുള്ള ബന്ധം സ്വാധീനം ഉപയോഗിച്ചു പലരും ആ കംപ്യൂട്ടറുപയോഗിച്ചു. കൂടെ എനക്ക് കുറച്ചു വിദ്യകളും പഠിപ്പിച്ചു തന്നു. 

അവിടെ നിന്നു വീട്ടിൽ ഒരു കമ്പ്യൂട്ടർ വാങ്ങാനായും അതിൽ ഇന്റർനെറ്റ് ബന്ധം ഉണ്ടാക്കാനും കുറെ വാശി പിടിക്കേണ്ടി വന്നു. ഒടുവിൽ അത് നേടിയപ്പോൾ ഞാൻ പഠിച്ചു തുടങ്ങിയത് ഹാക്കിങ്ങും വെബ് ഡിസൈനിങ്ങും ആണ്.  സ്വയം പഠിച്ചു കുറച്ച് വിദ്യകൾ കൈവശമാക്കി. അങ്ങനെ ഈ രീതിയിൽ കഥ പ്ലസ് ടു വരെ മുന്നേറി.

 ആ വർഷത്തെ കോഴിക്കോട് ജില്ലാ കലോൽസവം നടന്നത് പേരാമ്പ്ര സ്കൂളിൽ വച്ചായിരുന്നു. ഞങ്ങളൊക്കെ കലോൽസവത്തിന്റെ മെയിൻ സംഘാടകർ ആണ്. ഞാനാണ് ഒഫീഷ്യൽ ഫോട്ടം പിടുത്തകാരൻ. ഒപ്പം കലോൽസവത്തിന്റെ വെബും കൈകാര്യം ചെയ്യുന്നതിൽ ഒരാളും. ഞങ്ങളുടെ പ്രിൻസിപ്പാളിന്റെ മകൻ ആണ് മെയിൻ, കൂടെ ഫോട്ടോ എടുത്തു കൊണ്ട് വരാനും ചില്ലറ വെബ് സഹായത്തിനും ഞാൻ. അന്നവൻ കലോത്സവത്തിന്റെ മെയിൻ വെബ്  നിർമിച്ചത് ബ്ലോഗ്ഗറിൽ ആയിരുന്നു. അത് ഞാൻ ഓർത്തു വെച്ചിട്ടുണ്ട്. അങ്ങനെ വീട്ടിൽ വെച്ച് ഒരു ബ്ലോഗ് തുടക്കമിട്ടു, ഒരു പേരും കൊടുത്തു ശ്രീധരം. 

 പിന്നീട് ഒരു നീണ്ട സുഷുപ്തിയുടെ നാളുകൾ ആയിരുന്നു. അതുവരെ ഉണ്ടായിരുന്ന ഞാൻ വീണ്ടും മാറ്റത്തിന്റെ പാതയിൽ എത്തിപ്പെട്ടു. 10 വരെ ഒരു ആനന്ദ്, അതിനു ശേഷം വേറെ ആനന്ദ്. ഇതാ വീണ്ടും മാറ്റം. ഡിഗ്രിക്ക് ക്രിസ്ത്യൻ കോളേജിൽ ചേർന്ന് ഒരുമാസം തികയും മുന്നേ ചേർത്തല കോളേജിൽ എന്ജിനീറിങ്ങിന് ചേർന്നു. മാറ്റം, 12ആം ക്ലാസ് കാലഘട്ടത്തില്‍ ഉണ്ടായിരുന്ന എന്നെ 1ഒന്നാം വർഷത്തിൽ കാണാൻ കഴിഞ്ഞില്ല.. ഓരോ വർഷവും വ്യത്യസ്തമായി തുടർന്ന് എന്റെ രീതികൾ. ഒടുവിൽ കടുത്ത പ്രണയത്തിന്റെ നഷ്ടത്തിൽ ഞാൻ ആദ്യമായി എഴുതി. നാലാം വർഷം, കോളേജ് മാഗസിനിൽ. അതിന് ഏറെ നല്ല അഭിപ്രായങ്ങൾ വന്നപ്പോൾ  ഞാൻ ആ പഴയ ബ്ലോഗ്ഗ് ഓർത്തെടുത്തു. അതുവരെ മലയാളം നേരാവണ്ണം എഴുതാൻ അറിയാതിരുന്ന ഞാൻ കഥ എഴുതിയിരിക്കുന്നു. അത്ഭുതം എനിക്കുള്ളിൽ തന്നെയുണ്ടായി. മലയാളത്തിൽ കരഞ്ഞു പഠിക്കേണ്ട കാലത്ത് അച്ഛന്റെ കൂടെ അരുണാചലിലും പഞ്ചാബിലും ഒടുവിൽ ഗുജറാത്തിലും ആയതിനാൽ പിൽകാലത്ത് ഒരുപാട് ബുദ്ധിമുട്ടി. എന്റെ മലയാളം ഉത്തരക്കടലാസ് മാഷ് ക്ലാസ്സിൽ വായിച്ചതൊക്കെയും തമാശ ആയിരുന്നു.

എന്നാൽ കാലഹരണപ്പെട്ട ഹൃദയം പങ്കിടലിന്റെ ഒടുക്കം ഒരു വളർച്ചയ്ക്ക് കാരണമായലോ എന്ന ചിന്ത ബ്ലോഗിലേക്ക് വാക്കുകളായി ഒഴുകാൻ തുടങ്ങി. എന്റെ പ്രായത്തിലെ പലർക്കും അജ്ഞമായിരുന്ന ഈ വാക്കുപൂക്കുന്ന ലോകത്ത്‌ പിച്ച വെച്ചു നടന്നു. ആദ്യ കാലങ്ങളിൽ മാസങ്ങൾ കൊണ്ട് ഒന്ന് എഴുതിയാലായി എന്ന നിലക്ക് ആയിരുന്നു. പ്രധാന വിഷയം ടൈപ്പ് ചെയ്യാൻ ഫോൺ ഇല്ലാ എന്ന കാരണമായിരുന്നു. അതുകൊണ്ട് മറ്റു ചില കലാകാരന്മാരെയും കൂട്ടി ഒരു കൂട്ടുകച്ചവടം നടത്തി.  അത് കുറച്ചു കത്തി നിന്നെങ്കിലും എന്നെ പോലെ എഴുത്ത് ഭ്രാന്ത് ഇല്ലാത്തതിനാൽ അവരും കൈയൊഴിഞ്ഞു. പിന്നെ പല രീതിയിൽ എഴുതാൻ മാർഗങ്ങൾ കണ്ടെത്തി എഴുത്തു തുടർന്നു. ഒടുവിൽ ഫോൺ വാങ്ങിയ ശേഷം അത് ഭംഗിയായി പോകുന്നുണ്ടായിരുന്നു
എങ്കിലും ഇതിനൊക്കെയും പുറമെ ഒരു പ്രധാന പ്രശ്നം നില നിൽക്കുന്നുണ്ട്. ഞാൻ ഇങ്ങനെ എഴുതി നിർവൃതി അടയുന്നതിൽ എന്ത് കാര്യം. ആരാണ് ഇത് വായിക്കേണ്ടത്, ആരാണ് വിമർശങ്ങൾ ഉന്നയിക്കേണ്ടത്, ആരാണ് നിരൂപണം നടത്തേണ്ടത്. അതേ ആളില്ല, ഉണ്ടെങ്കിൽ തന്നെ ഇങ്ങനെ ആവും മറുപടി. "നന്നായിട്ടുണ്ടെടാ".." കൊള്ളാം"... ഇന്റ കഥയാണോ?..  ഇതൊക്കെ ഞാനെടുത്തു പെട്ടിയിൽ വെക്കും, എന്ത് കാര്യം.. ഒന്നും നോക്കിയില്ല ഫേസ്ബുക്കിലും വാട്സ്ആപ്പിലും ലിങ്ക് അയക്കും. ഒരു 5 ശതമാനം പേര് കാര്യമായ വിഷയങ്ങൾ ചൂണ്ടിക്കാണിക്കും. എങ്കിലും ഞാൻ തൃപ്തനല്ലയായിരുന്നു. അങ്ങനെയാണ് ബ്ലോഗ് ലോകത്തെ ഒരു നിസ്സ്വാർത്ഥ സഞ്ചാരിയെ എന്റെ ബ്ലോഗിന്റെ കമെന്റ് ബോക്സിൽ അവിചാരിതമായി കണ്ടുമുട്ടിയത്. മറുത്തൊന്നും ചിന്തിക്കാതെ ഒരു ഇമെയിൽ സന്ദർശനം നടത്തി. സംഗതി ഏറ്റു എന്നുവേണം പറയാം. എഴുതി തെളിഞ്ഞവരുടെ ഒരു നിസ്സാര വാക്കിനുള്ളിൽ ഒരുപാട് പ്രോത്സാഹനവും അർത്ഥങ്ങളും ഉണ്ടാവും. അതേ ഇന്ന് എന്റെ ഒരു വരി കാണാൻ അവർ എല്ലാരും കാത്തു നിൽക്കും.. എന്റെ മാത്രമല്ല എല്ലാരുടെയും… ബ്ലോഗ്സാപ്പിനും  ആ വഴിയിൽ കൈപിടിച്ചു നടത്തിയ സുധിയേട്ടനും പിന്നെ മറയില്ലാതെ എന്റെ വാക്കുകളെ വിലയിരുത്തിയ എന്റെ സുഹൃത്തുക്കൾക്കും നന്ദി രേഖപ്പെടുത്തുന്നു.



ആനന്ദ് ശ്രീധരം.

BLOG:- THAMASIA

ബ്ലോഗിലേക്കുള്ള തുടക്കം

2014 നവംബർ 20 എന്നെ സംബന്ധിച്ചിടത്തോളം വലിയ പ്രത്യേകതകൾ ഉള്ള ദിവസമാണ് . എന്റെ ജീവിതത്തെപ്പോലും മാറ്റിയെടുത്തു എന്നുവേണമെങ്കിൽ പറയാം . ഞാനറിയാതെതന്നെ ഞാനൊരിക്കൽപോലും കണ്ടിട്ടോ അറിയുകയോ ഇല്ലാത്ത കുറേപ്പേർ ചേർന്ന്‌ എന്നെ അവരുടെ ലോകത്തേയ്ക്ക് കൈപിടിച്ചുകൊണ്ടുപോയി . എഴുത്തിൽ പ്രോത്സാഹനം നൽകി . ഞാനെഴുതിയതൊക്കെയും ക്ഷമയോടെ വായിച്ച് അഭിപ്രായങ്ങൾ കുറിച്ച് എന്നെ പ്രോത്സാഹിപ്പിച്ചു . 


ഗീതാ ഓമനക്കുട്ടൻ_ബ്ലോഗിലേക്കുള്ള തുടക്കം



വായന ഇഷ്ടമായിരുന്നു . അത് ചില ചെറുകഥകളിൽ മാത്രം ഒതുങ്ങിയിരുന്നു . കാരണം മറ്റൊന്നുമായിരുന്നില്ല . ഒരു നോവൽ വായിച്ചുതീർക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല . അല്പം മടിയുള്ള കൂട്ടത്തിലാണ് . എങ്കിലും ചില കുറിപ്പുകൾ ലേഖനങ്ങൾ ഇവയൊക്കെ ആകാംക്ഷയോടെ വായിച്ചുതീർക്കുമായിരുന്നു .  ചിലനേരങ്ങളിൽ മനസ്സിൽതോന്നിയതൊക്കെ ഡയറിയിൽ കുറിച്ചിട്ടു . അവയൊന്നും ഒരിക്കലും വെളിച്ചം കാണാതെ എന്റെമാത്രം സ്വകാര്യമായി സൂക്ഷിച്ചുവച്ചു . പിന്നീടവ എവിടെവച്ചൊക്കെയോ നഷ്ടപ്പെട്ടു . പിന്നീട് വിവാഹശേഷമാണ് കുറച്ചൂടെ പുസ്തകങ്ങളെയും വായനയേയും അറിയാൻ കഴിഞ്ഞത്. ഒരുപാടു പുസ്തകശേഖരം എന്റെ ഭർത്താവിന്റെ കൈവശം ഉണ്ടായിരുന്നു . പലതും വായിക്കാനായി എനിക്ക് പ്രോത്സാഹനം നൽകി . എന്റെ സംസാരത്തിലോ  പെരുമാറ്റത്തിലോ എങ്ങനെയോ എന്നിൽ അല്പമെങ്കിലും എഴുത്തിന്റെ വാസനയുണ്ടെന്നു മനസ്സിലാക്കി പലപ്പോഴും എനിക്ക് പ്രോത്സാഹനം നൽകി . പക്ഷേ എങ്ങനെ … എപ്പോൾ … ഏതുവഴി .. ഇതൊന്നും എനിക്കു നിശ്ചയമില്ലായിരുന്നു . എപ്പോഴോ മനസ്സ് അല്പം സ്വസ്ഥവും സമാധാനവും ആയി എന്നു തോന്നിത്തുടങ്ങിയപ്പോൾ ഞാനെന്തൊക്കെയോ കുറേ പേപ്പറുകളിലും ഡയറിയിലുമായി കുത്തിക്കുറിച്ചിട്ടു . അത് ഓമനക്കുട്ടന്റെ സുഹൃത്ത് ഫൈസൽബാബുവിന്‌ “ മലയാളം ന്യൂസിൽ “ ( സൗദി ദിനപ്പത്രം ) അയക്കാമോ എന്നുചോദിച്ചുകൊണ്ടു അയച്ചുകൊടുത്തു . അതുവായിച്ച ഫൈസൽ ബ്ലോഗിൽ ഹരിഃശ്രീ കുറിക്കാനുള്ള എല്ലാ പ്രോത്സാഹനവും നൽകി നിങ്ങൾക്കുമുൻപിൽ എന്നെ പരിചയപ്പെടുത്തി . എന്റെ ബ്ലോഗിലെ ഗുരുവായ ഫൈസലിന് ആദ്യമേ നന്ദി പറയുന്നു . പിന്നെ എന്നെ പ്രോത്സാഹിപ്പിച്ച നിങ്ങളേവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി . വാക്കുകളാൽ എവിടെയൊക്കെയോ ദൂരെയിരുന്ന് എനിക്കേറെ പ്രോത്സാഹനം നൽകിയ നിങ്ങൾ …. ഞാനാണെങ്കിലോ ചിരകാലപരിചിതരെപ്പോലെ നിങ്ങളുടെയൊക്കെ പേരുവിളിച്ച് നിങ്ങളുടെയൊക്കെ ലേഖനങ്ങൾ … കഥകൾ … കവിതകൾ … ഒക്കെ വായിച്ച് കമന്റുകൾ കുറിച്ച് ഇങ്ങനെ …. പിന്നെയും പുതുതായി എത്തുന്ന കുറേ സുഹൃത്തുക്കൾ … ഇങ്ങനെയൊക്കെയാണ് എന്റെ ബ്ലോഗ് തുടക്കം . ഇത് മുൻപും ഞാനൊരിക്കൽ പറഞ്ഞിട്ടുള്ളതാണ് .  

ഇന്നും എഴുത്തു തുടരുന്നു . രണ്ടുമൂന്നു കഥകൾ ഇവിടുത്തെ പത്രമായ “ മലയാളം ന്യൂസിൽ “ അടിച്ചുവന്നു . പിന്നെ കോട്ടയം കേന്ദ്രീകരിച്ചുള്ള “ അക്ഷരജ്വാല “ എന്ന മാസികയിൽ രണ്ടുകഥകൾ പ്രസിദ്ധീകരിച്ചു വന്നു . പിന്നെ ഒരു സുഹൃത്ത് അവരുടെ സംഘടനയുടെ സുവനീറിൽ ഒരു കഥ ഇടാനുള്ള അവസരം നൽകി . കൂടാതെ “ അഭിരാമം “ ഗ്രൂപ്പിന്റെ ഒരു പുസ്തകത്തിൽ ഒരു കഥയിടാനുള്ള അവസരം ചന്തുനായർ സാർ മുഖേന ലഭിക്കുകയുണ്ടായി . ഇതൊക്കെ വലിയൊരു ഭാഗ്യമായി ഞാൻ കരുതുന്നു . ഇതൊക്കെയാണ് കൂട്ടുകാരേ എന്റെ ബ്ലോഗു വിശേഷങ്ങൾ . 


തുടർന്നും നിങ്ങളുടെ വായനയും സ്നേഹവും പ്രതീക്ഷിക്കുന്നു . 
സ്നേഹപൂർവ്വം ഗീതാ ഓമനക്കുട്ടൻ 
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

ബ്ലോഗുകൾ ഉണ്ടാകുന്നത്.....

അത് പെട്ടെന്നൊരു പോക്കായിരുന്നു - ഒരു എയർബാഗിൽ കൊള്ളുന്ന സാധനങ്ങൾ മാത്രമെടുത്ത് ഒരു രാത്രി ട്രെയിനിൽ - നാലുകൊല്ലത്തെ ബാംഗ്ലൂർവാസം കഴിഞ്ഞു ചെന്നൈയിലേക്ക്. കൂട്ടുകാരെ വിട്ടുപോകേണ്ടിവന്നതിന്റെ വിഷമം ഉണ്ടായിരുന്നെങ്കിലും, ബാംഗ്ളൂർ പോലെ വേറൊരു നഗരം അത്രയല്ലേ ഉള്ളൂ എന്നുകരുതി. പക്ഷെ വിചാരിച്ചപോലെ അത്രക്കെളുപ്പമായിരുന്നില്ല കാര്യങ്ങൾ. അവിടെ പരിചയപ്പെട്ട കുറച്ചു പേർക്കൊപ്പം ഒരു വീടെടുത്തു നിന്നെങ്കിലും, ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്തൊരു അവസ്ഥയായപ്പോൾ നാടോടിക്കാറ്റിലെ മോഹൻലാൽ/ ശ്രീനിവാസൻ മോഡലിൽ "അല്ലെങ്കിലും ഈ തല്ലിപ്പൊളി വീട്ടിലെ താമസം എനിക്ക് പ്രശ്നമല്ല... ആറു മാസത്തിനകം ഈ വീട് ......." എന്നുംപറഞ്ഞുകൊണ്ടു അവിടെനിന്നിറങ്ങി ഒരു സിംഗിൾ റൂമിൽ ചേക്കേറി. ഒറ്റക്കുള്ള താമസം പരമബോർ ആണെന്നു പെട്ടെന്നുതന്നെ ബോദ്ധ്യമായി. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതിരുന്നതുകൊണ്ട് റൂമിൽ ഒറ്റക്കിരിക്കുമ്പോൾ ഉള്ള ബോറടി ഒഴിവാക്കാൻ ശനിയും ഞായറും ഓഫീസിൽ പോക്ക് പതിവാക്കി. ഇന്റർനെറ്റ്, കോഫി മെഷീൻ, താഴെ ഒരു ഫുഡ് കോർട്ട് ഇതായിരുന്നു പ്രധാന ആകർഷണം. 

BLogukal undaakunnathh, writer mahesh menon


ഫേസ്ബുക്ക്‌ അക്കൗണ്ട് ഒന്നുമില്ലാത്ത കാലമാണ്. നെറ്റിൽ മുങ്ങിത്തപ്പി ഏതെങ്കിലും ചെറുകഥകളോ, ലേഖനങ്ങളോ വായിക്കുക  ഇ-മെയിലിൽ വന്ന ഫോർവേഡുകൾ കൂട്ടുകാർക്ക് അയക്കുക അങ്ങനെയുള്ള കാര്യങ്ങളുമായാണ് നേരം കളയാറുള്ളത്. ഒരുദിവസം ആരോ ഇ-മെയിലിൽ ഒരു PDF അയച്ചുതന്നു. അത് തുറന്നു വായിച്ചപ്പോൾ ചെറിയ ഒരുപാട് കഥകൾ; വെറും കഥകളല്ല, ചിരിച്ച് കുടൽ വെളിയിൽവരുന്ന തരത്തിലുള്ള ഉഗ്രൻ നർമ്മകഥകൾ. ഒന്നും പോരാത്തതിന് ആ കഥകളിലെ പശ്ചാത്തലമെല്ലാം വീടിനടുത്തുള്ള അറിയാവുന്ന സ്ഥലങ്ങൾ. ഇതാരപ്പാ നമ്മുടെ നാടിന്റെ കഥ ഇത്ര രസകരമായി എഴുതുന്നത് എന്ന് വിചാരിച്ച് അത്ഭുതപ്പെട്ടെങ്കിലും 'വിശാലമനസ്കൻ' എന്ന പേരല്ലാതെ യാതൊരു ക്ലൂവും കിട്ടിയില്ല. എന്തായാലും സേവ് ചെയ്തുവെച്ച ആ PDF പിന്നെത്ര തവണ വായിച്ചു, എത്ര ആൾക്കാർക്ക് ഫോർവേഡ് ചെയ്തു എന്ന് എനിക്കുതന്നെ കണക്കില്ല. പിന്നീടെപ്പോഴോ അറിഞ്ഞു; ഇതെല്ലാം 'കൊടകരപുരാണം' എന്ന ബ്ലോഗിലെ കൃതികളാണെന്നും, 'വിശാലമനസ്കൻ' അതിന്റെ സൃഷ്ടാവാണെന്നും! എന്തൂട്ടാണാവോ ഈ ബ്ലോഗ് എന്നുപറയുന്ന സാധനം, പൈസ കൊടുക്കേണ്ട ഏർപ്പാട് ആണോ ആവോ എന്ന ചോദ്യങ്ങളുടെ ഉത്തരം തേടിയുള്ള നടപ്പ് അവസാനിച്ചത് 'വഴിയോരക്കാഴ്ചകൾ' എന്നുപേരിട്ട  എന്റെ സ്വന്തം ബ്ലോഗിന്റെ പിറവിയിലാണ്. 

ബ്ലോഗൊക്കെ ആയി, പക്ഷെ മാസാവസാനമാകുമ്പോൾ പേഴ്സിന്റെ അവസ്ഥപോലെ അതിങ്ങനെ ഒഴിഞ്ഞുകിടക്കാറാണ് പതിവ്. എന്തെങ്കിലുമൊരു വിഷയത്തെപ്പറ്റി എഴുതാൻ തുടങ്ങുക അത് ഡ്രാഫ്റ്റ് ആയി വെക്കുക, പിന്നെ വേറൊരു വിഷയം തുടങ്ങുക അതും ഡ്രാഫ്റ്റിൽ വെക്കുക എന്നിങ്ങനെ കുറേക്കാലം പോയി. സ്കൂളിലും, കോളേജിലുമെല്ലാം മലയാളം ഉപന്യാസത്തിൽ പങ്കെടുക്കുകയും പലതവണ സമ്മാനം കിട്ടുകയും ചെയ്‌തിട്ടുണ്ടെങ്കിലും ബ്ലോഗിൽ എഴുതുമ്പോൾ അത് മറ്റുള്ളവർക്ക് വായിക്കാൻ കൊള്ളാവുന്നതാണോ, വായിച്ചാൽ കളിയാക്കുമോ എന്നതരത്തിലൊരു അപകർഷതാബോധമാണ് പിന്നോട്ടുവലിക്കുന്നത് എന്ന് വൈകാതെ മനസ്സിലായി. ഒടുക്കം രണ്ടും കല്പിച്ച് ഓരോന്ന് പോസ്റ്റ് ചെയ്തുതുടങ്ങി. പോസ്റ്റുകൾ ഞാൻ തന്നെ ഇടക്കിടക്ക് വായിച്ചുനോക്കുന്നതല്ലാതെ വേറാരും കമന്റ് ചെയ്യുന്നില്ല എന്നുകണ്ടപ്പോൾ സത്യത്തിൽ  നിരാശയല്ല ഇനിയിപ്പോ എന്തുവേണമെങ്കിലും ധൈര്യമായി പോസ്റ്റാമല്ലോ എന്ന ആത്മവിശ്വാസമാണ് തോന്നിയത്. സ്വന്തമായി ബ്ലോഗ് തുടങ്ങുന്നതിന് മുൻപും കൊടകരപുരാണവും, കൊച്ചുത്രേസ്യയുടെ ലോകവും പോലുള്ള  ചില ബ്ലോഗുകൾ വായിക്കാറുണ്ടെങ്കിലും, കമന്റ് ചെയ്യൽ എന്ന പരിപാടി പതിവില്ല. അതൊക്കെ വലിയ ബ്ലോഗർമാർക്ക് മാത്രം പറഞ്ഞിട്ടുള്ളതാണ്, നമ്മളെപ്പോലുള്ള ആം ആദ്മിക്ക് നിഷിദ്ധമാണ് എന്നായിരുന്നു ധാരണ. എന്തായാലും പതുക്കെ ധൈര്യം സംഭരിച്ച് ഓരോ ബ്ലോഗും ഫോളോ ചെയ്യാനും, പോസ്റ്റുകളിൽ കമന്റ് ചെയ്യാനും  തുടങ്ങി. അതിൽ ചിലരൊക്കെ തിരിച്ചും വരാൻ തുടങ്ങി. അങ്ങനെയിരിക്കുമ്പോളാണ് ശ്രീ. സുധി അറക്കൽ ഒരിക്കൽ 'വഴിയോരക്കാഴ്ചകൾ' സന്ദർശിക്കുന്നതും ഓരോ പോസ്റ്റുകളും വായിച്ച് മനോഹരമായ കമന്റുകൾ ഇടുന്നതും. അന്ന് തുടങ്ങിയ സൗഹൃദം വാട്സാപ്പിലെ ബ്ലോഗേഴ്സ് കൂട്ടായ്മയിൽ എന്നെയും ചേർക്കുന്നതിൽ കൊണ്ടുചെന്നെത്തിച്ചു. 

ബ്ലോഗർമാർ മാത്രമടങ്ങുന്ന ഒരു ഗ്രൂപ്പിൽ അംഗമാകുക എന്നത് വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു. വ്യക്തിപരമായ അടുപ്പമില്ലെങ്കിലും ബ്ലോഗുകളിൽ സ്ഥിരമായി സന്ദർശിക്കുകയും, കമന്റ് ചെയ്യുകയും ചെയ്യുന്നതുകൊണ്ട് ചിലരെയെങ്കിലും നേരത്തെ അറിയാമായിരുന്നു. ഗ്രൂപ്പിൽ അംഗമായിട്ട് ഒരുപാട് കാലമൊന്നും ആയില്ലെങ്കിലും അറിയാത്ത പലരെയും പരിചയപ്പെടാനും, അവരുടെ ബ്ലോഗുകൾ വായിക്കാനും, പുതിയ പോസ്റ്റുകൾ ഷെയർ ചെയ്യാനും ഈ കൂട്ടായ്മ ഉപകരിച്ചു. ഒരാളൊരു പോസ്റ്റ് ഇടുന്നതിൽ മറ്റുള്ളവർ സന്തോഷിക്കുന്നതിനേക്കാൾ മനോഹരമായ കാഴ്ച മറ്റെന്തുണ്ട്? ധാരാളം ബ്ലോഗുകൾ സന്ദർശിക്കാനും, വായിക്കാനും ഈ ഗ്രൂപ്പ് പകർന്നുതന്ന ആവേശമാണ് ശരിക്കും ബ്ലോഗെഴുത്തിനേയും, വായനയേയും കുറച്ചുകൂടി ഗൗരവമായി സമീപിക്കാൻ പ്രേരിപ്പിച്ചത്. ഓരോരുത്തരെയും പേരെടുത്തുപറയാൻ മുതിരുന്നില്ല പക്ഷെ ഒന്നുമാത്രമറിയാം ഈയൊരു കൂട്ടായ്മ ഇല്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു പോസ്റ്റ് പോലും ഒരിക്കലും ഉണ്ടാകില്ലായിരുന്നുവെന്ന്. ബ്ലോഗിൽ ഞാനെഴുതുന്നത് ലോകോത്തര സാഹിത്യമൊന്നുമല്ല. പക്ഷെ ഈ പോസ്റ്റിലെ ഓരോ വരികളും ശരിക്കും ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നെഴുതിയതാണ്. ഇന്നിൽ നിന്നുകൊണ്ട് ഇന്നലെകളിലേക്ക് നോക്കുമ്പോളുള്ള ആ സുഖം അതൊന്നു വേറെതന്നെയാണ്. എഴുതാനൊന്നുമില്ലല്ലോ എന്ന നിരാശയിൽനിന്ന്, ഈ ഗ്രൂപ്പിൽ ചേർന്നതിനു ശേഷം ഇനിയുമൊരുപാട് എഴുതാൻ ബാക്കിയാണല്ലോ എന്ന സുഖകരമായ സമ്മർദ്ദത്തിലേക്കുള്ള മാറ്റമാണ് ഒരുപക്ഷെ ഞാനേറ്റവും സന്തോഷത്തോടെയും നന്ദിയോടെയും സ്മരിക്കുന്നത്. ഇനിയുമൊരുപാട് അംഗങ്ങൾ വരട്ടെ, അവരുടെ രചനകൾ വായിക്കാൻ സാധിക്കട്ടെ എന്നുമാത്രമേ ആഗ്രഹിക്കുന്നുള്ളൂ. 

പറയാനാണെങ്കിൽ ഇനിയുമൊരുപാടുണ്ട്. പക്ഷെ ഒരിക്കൽ വഴിയോരക്കാഴ്ചകൾക്ക് ആമുഖമായി എഴുതിയ ചിലവരികൾ ഇവിടെ കുറിച്ചുകൊണ്ട് നിർത്തട്ടെ! ഒരു പോസ്റ്റിലെ ആമുഖത്തെ ഈ പോസ്റ്റിന്റെ സംഗ്രഹത്തിൽ പറയുന്നത് ശരിയോ എന്നറിയില്ല; പക്ഷെ താഴെയും മുകളിലുമായുള്ള ഈ വരികളിൽനിന്ന് വായിച്ചെടുക്കാം ഹ്രസ്വമായ എന്റെ  ബ്ലോഗ് ജീവിതത്തെ! 

ആമുഖത്തിൽനിന്ന്.....
ആരെങ്കിലും എന്നെങ്കിലും ഇത് വായിക്കുമോ  എന്നെനിക്കറിയില്ല. എങ്കിലും  ഉറക്കെ വിളിച്ചുപറയാൻ ഞാനാഗ്രഹിച്ച കാര്യങ്ങൾ, എന്റെ സന്തോഷങ്ങൾ, സങ്കടങ്ങൾ, പ്രതിഷേധങ്ങൾ എല്ലാം ഇവിടെ കോറിയിടാൻ ഞാനാഗ്രഹിക്കുന്നു. ഒരു ക്യാൻവാസിൽ പലതരം ചായങ്ങൾ  കോരിയൊഴിച്ചതുപോലെ അത് അങ്ങിങ്ങു ചിതറി അടുക്കും ചിട്ടയുമില്ലാതെ കിടന്നേക്കാം. അതങ്ങനെവരാനേ തരമുള്ളൂ; കാരണം  സമരസപ്പെടാൻ സമ്മതിക്കാത്ത ഒരു മനസ്സിന്റെ സംഘട്ടനങ്ങളാണ് ഈ കുറിപ്പുകൾ. അവ ചിലപ്പോൾ ഹൃദയത്തിനുള്ളിൽ കയറിനിന്ന് ഉറക്കെ പൊട്ടിച്ചിരിച്ചു, മറ്റു ചിലപ്പോൾ എന്നെ പരിഹസിച്ചു, എന്നോട് കലഹിച്ചു അല്ലെങ്കിൽ എന്നെ വേദനിപ്പിച്ചു.

ഇന്നും തുടരുന്ന യാത്രയുടെ ഏതോ ഒരു കോണിൽ വെച്ചു തിരിഞ്ഞുനോക്കുമ്പോൾ ഞാൻ തിരിച്ചറിയുന്നു ഈ 'വഴിയോരക്കാഴ്ചകൾ' എന്റെ കണ്ണീരും, വിയർപ്പും രക്തവുമായിരുന്നുവെന്ന്

പാഥേയം എന്ന കവിതയിൽ ശ്രീ ഒഎൻവി എഴുതിയപോലെ,


"ഒരു കപടഭിക്ഷുവായ് ഒടുവിലെൻ ജീവനെയും 
ഒരുനാൾ കവർന്നു പറന്നുപോവാൻ 
നിഴലായി, നിദ്രയായ് പിൻതുടർന്നെത്തുന്ന  
മരണമേ! നീ മാറിനിൽക്കൂ!
അതിനു മുമ്പതിനുമുമ്പൊന്നു ഞാൻ പാടട്ടെ 
അതിലെന്റെ ജീവനുരുകട്ടെ!
അതിലെന്റെ മണ്ണു കുതിരട്ടേ , പിളർക്കട്ടെ, 
അതിനടിയിൽ ഞാൻ വീണുറങ്ങട്ടെ!"